14 സെപ്റ്റംബർ 2011

ഒരു ആര്‍ എസ് എസ് ദളിതന്‍റെ തിരിച്ചറിവുകള്‍



ഒരു ആര്‍ എസ് എസ് ദളിതന്‍റെ തിരിച്ചറിവുകള്‍
ദിനേശ്‌


ര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച്, അവരുടെ  സംഘടന വളര്‍ത്താന്‍ നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം.


ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന്  അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 
       
ജീവിതം കാവി കാക്കില്ല.
ഒരു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു...ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും....


ഭാരതം ഒരു ഹിന്ദുരാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍മാനേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മതവികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം. അവര്‍ നമ്മുടെ ശത്രുക്കളാണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍  നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം.




ഞരമ്പ്  വലിഞ്ഞ് മുറുകുന്ന സുദീര്‍ഘമായ മുഖ്യ ശിക്ഷകന്റെ പ്രസംഗം എന്റെ തലക്കു പിടിച്ചു. ഓരോ ജില്ലയില്‍ നിന്നുമുള്ള 15 പേരടങ്ങുന്ന പ്രതിനിധികള്‍ ഉണ്ടവിടെ.


ദിനേശ് പരിശീലന വേഷത്തില്‍
കൊല്ലം ജില്ലയില്‍  ഉമയനല്ലൂര്‍, ഇരവിപുരം, പാലവിളവീട്ടില്‍ ദിനേശനെന്ന ഇരുപത്തിയേഴുകാരന്‍ 1999ല്‍ ശാസ്താംകോട്ട ക്ഷേത്രത്തിനടുത്ത സ്കൂളില്‍ വച്ച് ഏഴ് ദിവസമായി നടത്തപ്പെട്ട ഐ.റ്റി.സി ക്യാമ്പിലെ അനുഭവം വിവരിക്കുകയാണ്.




ഒരാള്‍ സ്വയം സേവകനാകാന്‍ ദിവസം ഒരു മണിക്കൂറെങ്കിലും പ്രവര്‍ത്തനത്തിനായി മാറ്റി വെക്കണം. അങ്ങനെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനം കൃത്യമായി പാലിച്ചു കൊണ്ട് ഉമയനല്ലൂര്‍ ബാലസുബ്രമണ്യ ക്ഷേത്ര മൈതാനത്തില്‍ നടത്തുന്ന പരിശീലനത്തിന് ചേരുവാന്‍ അവസരം കിട്ടി. ഈ പരീശീലനം  ഐ.റ്റി.സി പ്രവേശനത്തിനുള്ള മാനദണ്ഡമാണ്. ഷേണായിചേട്ടന്‍ എന്നു വിളിക്കുന്ന ദീപുവാണ് പരിശീലകന്‍. അദ്ദേഹം ഞങ്ങളുടെ ശാഖയുടെ മുഖ്യശിക്ഷക് കൂടിയാണ്.


പശ്ചാത്താപത്തോടെ ദിനേശ്
ഷേണായി ചേട്ടന്‍ പഠിപ്പിക്കുന്ന മെയ് വഴക്ക അഭ്യാസം വിജയകരമായി പൂര്‍ത്തീകരിച്ചാണ് ദിനേശ് ഈ ക്യാമ്പിലെത്തിയത്. ഇവിടെയാണ് 'ദണ്ഡ' എന്ന മുളവടി  ആയുധത്തിന്റെ പ്രായോഗിക പരിശീലനം. ഈ വടികള്‍ മണിപ്പൂര്‍, നാഗ്പ്പൂര്‍, മഹാരാഷ്ട്ര  എന്നിവിടങ്ങളില്‍ നിന്നും കൊണ്ടു വരുന്നതാണെന്ന് ഷേണായിചേട്ടന്‍ പലപ്പോഴും പറഞ്ഞുതന്നിട്ടുണ്ട്. മാത്രമല്ല ഇവ ദണ്ഡാക്കി മാറ്റുന്ന വിധവും വിവരിച്ചു തന്നിട്ടുണ്ട്. ദിനേശന്‍ തുടരുന്നു. 'ആദ്യം മുള പുഴുങ്ങിയെടുക്കും. ഉള്‍വശം പൊള്ളയായ ഇരുമ്പ് പൈപ്പിലൂടെ മുളവടി പുറത്തേക്ക് ഉരുട്ടിയെടുക്കുന്നു. ഇങ്ങനെയണ് ഒരോ ദണ്ഡയും റെഡിയാക്കുന്നത്'.


ഓരോ  ആര്‍.എസ്സ്.എസ്സ് ശാഖകളിലും ഒട്ടനവധി ദണ്ഡകള്‍ കാണും. സര്‍ക്കാര്‍ ആര്‍.എസ്സ്.എസ്സിന് അംഗീകരിച്ചു കൊടുത്ത ആയുധമാണത്.
ദിനേശ് പരിശീലന വേഷത്തില്‍
'അതുകൊണ്ട് ഞാന്‍ ദണ്ഡ വായുവില്‍ ചുഴറ്റി അഭ്യാസം കാണിക്കേണ്ട വ്യഗ്രതയിലായിരുന്നു'. ദിനേശ് തുടരുന്നു. 'എന്നാല്‍ അഭ്യാസമല്ല ആദ്യം ഞങ്ങളെ പഠിപ്പിച്ചത്, മുന്നില്‍ വരുന്ന ശത്രുവിന്റെ ഏതെല്ലാം ശരീരഭാഗങ്ങളില്‍ മര്‍ദ്ദിക്കണം എന്നുള്ള ക്ലാസ്സായിരുന്നു. അത് ഇത്തരത്തിലായിരുന്നു. മനുഷ്യശരീരത്തിലെ ചെന്നി ഭാഗത്ത് ദണ്ഡ പ്രയോഗിച്ചാല്‍ 'ശിരോമര്‍ ' എന്നു പറയും. ആര്‍.എസ്സ്.എസ്സുകാരുടെ  കോഡ് ഭാഷയാണിത്. കാല്‍മുട്ടിലടിച്ചാല്‍ 'അധോമറും' നെഞ്ചത്ത് ദണ്ഡയുടെ അഗ്രം കൊണ്ട് ആഞ്ഞു കുത്തിയാല്‍ 'സൂര്യചക്രയും' ആണ്. തോള് എല്ലില്‍ കരാട്ടെ രീതിയില്‍ ഇടിച്ചാല്‍ 'മുഷ്ടി പ്രഹര്' എന്നാണ് പറയുന്നത്. ഇത് മൂക്കില്‍ 'നാസ്യപ്രഹരും' ലിംഗഭാഗത്ത് 'വൃഷ്ണപ്രഹരും' ആയി മാറും'.


ഐ.റ്റി.സി ക്യാമ്പില്‍ ഇത് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഇതിന്റെ ഉപയോഗത്തെക്കുറിച്ച് വിവരിക്കുന്നു. നിങ്ങള്‍ ശത്രുവിനെ അക്രമിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ മുഖ്യശിക്ഷക്  ഈ കോഡ് ഭാഷ മാത്രമേ ഉപയോഗിക്കൂ. അതിനാല്‍ നിങ്ങള്‍ക്ക് ശത്രുവിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തുവാന്‍ പറ്റും. ആക്രമിക്കാന്‍ പോകുന്ന ശത്രുവിന് യാതൊരു മുന്നറിയിപ്പും കിട്ടുകയില്ല. ശത്രുവിന്റെ കൂടെ നില്ക്കുന്ന മറ്റുള്ളവര്‍ അറിയുക പോലുമില്ല.


ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് ആര്‍.എസ്സ്.എസ്സില്‍ ഒരു പ്രത്യേകസ്ഥാനം നല്‍കുക പതിവാണ്.
ഇതിനെ 'ഗടനായക് 'എന്നാണ് പറയുന്നത്. ഓരോ ദിക്കിനെ അടിസ്ഥാനമാക്കിയാണ് 'ഗട'കളെ വേര്‍തിരിക്കുന്നത്. അത് 'പഴശ്ശിരാജഗട',  'ശ്രീരാമഗട', 'വേലുത്തമ്പിഗട', 'പരശ്ശുരാമഗട' എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ദിനേശ് പറയുന്നു പടനിലം മുതല്‍ കാഞ്ഞാംതലവരെയുള്ള മേഖലയെ പറയുന്നത് 'പരശ്ശുരാമഗട' എന്നാണ്. ഈ ഗടനായകന്റെ പ്രവര്‍ത്തനം എല്ലാ ശാഖകളിലും റിപ്പോര്‍ട്ടുകള്‍ എത്തിക്കുക എന്നതാണ്. 


അച്ഛന്‍ യശോധരന്‍ കൂലിവേലക്കാരനാണ്. പട്ടിണിയില്ലാത്ത ചുറ്റുപാടിലാണ് ദിനേശന്റെ ബാല്യം. അമ്മ അംബിക ഇരവിപുരം പടിപ്പുര കാവില്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്. ദിലീപ് എന്ന സഹോദരന്‍ ഉണ്ട്. പഠനം ആദ്യം കാണിച്ചേരിയില്‍ എല്‍.പി.സ്കൂളില്‍. അവിടെ നിന്നും ഇരവിപുരം തട്ടാമല ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പത്താം ക്ലാസ്സ് വരെ പഠനം. ദിനേശ് തുടരുന്നു. ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ഗ്രൌണ്ട് വഴിയാണ് ഞാന്‍ സ്കൂളില്‍ പോയിവരുന്നത്. വൈകുന്നേര സമയങ്ങളില്‍ ക്ഷേത്രഗ്രൌണ്ടില്‍ ആര്‍.എസ്സ്.എസ്സ് ശാഖ പ്രവര്‍ത്തിക്കുന്നുണ്ടാകും.


'നമസ്ക്കരിപ്പൂ ഭാരതമങ്ങേ സ്മരണയിയാനന്ദം
നമസ്ക്കരിപ്പൂ കേശവഭാരത ഭാഗ്യവിധാതാവേ'


എന്ന ഗണഗീതം കേള്‍ക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ കാണുന്നത് ശാഖാംഗങ്ങള്‍ വെള്ളഷര്‍ട്ടും കാക്കി നിക്കറുമിട്ട് നിരനിരയായി നില്‍ക്കുന്നതാണ്.
ആര്‍.എസ്സ്.എസ്സിന്റെ വേഷത്തെക്കാളും പാട്ടിനെക്കാളും എന്നെ ആകര്‍ഷിച്ചത് വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന 'കബഡി'കളിയാണ്. ഞാനൊരു കബഡികളി പ്രേമിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒട്ടുമിക്ക കായികപ്രകടനങ്ങളിലും പങ്കെടുക്കാറുണ്ട്.ഞാന്‍ ആര്‍.എസ്സ്.എസ്സ്  ശാഖാംഗങ്ങളോടൊപ്പം സ്ഥിരമായി കബഡികളിച്ചു തുടങ്ങി. അവിടെ വെച്ചാണ് 'ഷേണായിചേട്ടന്‍' എന്ന് ശാഖാംഗങ്ങള്‍ വിളിക്കുന്ന മുഖ്യശിക്ഷക് ശാഖയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്. 


നമ്മള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ശാഖാംഗങ്ങള്‍ നോക്കിക്കൊള്ളും എന്നുള്ളതു കൊണ്ട് ഞാന്‍ അഹങ്കാരത്തോടെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്. എനിക്കന്ന് പ്രായം 13 വയസ്സ്. ആര്‍.എസ്സ്.എസ്സ്  ശാഖയില്‍ ഓരോ പര്‍ഷവും നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഞാന്‍ സജീവ പ്രവര്‍ത്തകനാണ്. അത് കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം, ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധന്‍, ഗോപൂജ, വിഷ്ണു, വിജയദശമി എന്നിവയാണ്. വിജയദശമിക്കാണ് റൂട്ട് മാര്‍ച്ച് അതായത്  ആര്‍.എസ്സ്.എസ്സ് യൂണിഫോമോടു കൂടിയ പദസഞ്ചലനം.
നിരന്തരമായ ആര്‍.എസ്സ്.എസ്സ്  സഹവാസം കാരണം എന്റെ കൂടെ പഠിച്ചിരുന്ന മറ്റു മതത്തിലെ കുട്ടികളെ വല്ലാത്ത അമര്‍ഷത്തോടും വെറുപ്പോടും കൂടിയായിരുന്നു ഞാന്‍ കണ്ടിരുന്നത്. മുസ്ലീങ്ങളെല്ലാം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായി നില്‍ക്കുന്നവരാണ് എന്നാണ് എന്നെ നയിച്ചവരില്‍ നിന്നും കിട്ടിയ അറിവ്.


ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ് വന്നതോടെ എന്റെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം സംഭവിച്ചിരുന്നു. ഏതൊരു മുസ്ലീമിനേയും ക്രിസ്ത്യാനിയേയും കൊല്ലാനുള്ള പക.


സ്വയം സേവകനായി കഴിഞ്ഞിരുന്ന എനിക്ക് നേതൃത്വം നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുവാനുള്ള ആവേശമായിരുന്നു. അങ്ങനെ ഇരിക്കവേയാണ് ഉമയനല്ലൂര്  തകര്‍ന്നു കിടന്നശാഖ വീണ്ടും സംഘടിപ്പിക്കാന്‍ രാംദാസിന്റെ നേതൃത്വത്തില്‍ തീരുമാനമുണ്ടായത്.


ആലുംമൂട്ടില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് സംഘര്‍ഷം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ നന്നായി മുതലെടുത്തു. അങ്ങനെയാണ് ആലുംമൂട് ശാഖ പ്രവര്‍ത്തിക്കുവാന്‍ ശ്രമം തുടങ്ങിയത്. രാംദാസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു കൊടിമരം സംഘടിപ്പിച്ചു. അത് റോഡരികിലുള്ള ഒരു ക്രിസ്ത്യാനിയുടെ വീടിന് മുന്‍വശത്ത് കുഴിച്ചിട്ടു. പോരാത്തതിന് അതില്‍ കൊടിയും കെട്ടി.


എങ്ങനെയെങ്കിലും സംഘര്‍ഷം നടക്കണം ഇത് മാത്രമേ എനിക്ക് ചിന്തയുള്ളു. ഒരു ക്രിസ്ത്യാനിക്കെങ്കിലും പണി കൊടുത്താല്‍ അത്രയും മനഃസുഖം കിട്ടും അതാണ് വര്‍ഗീയത കുത്തിനിറച്ച അന്നത്തെ എന്റെ മാനസ്സികാവസ്ഥ.                                                                                                                                                
ആ ക്രിസ്ത്യാനി കുടുംബം കൊടിമരം മാറ്റണം എന്നാവശ്യപ്പെട്ടിട്ടും  ഞങ്ങള്‍ തയ്യാറായില്ല. അന്ന് വൈകുന്നേരം ക്രിസ്ത്യാനി കൊടിമരം നശിപ്പിച്ചു എന്ന പ്രചാരണം ചെയ്തു. ഞങ്ങള്‍ ആ പാവത്തിന്റെ വീട് അക്രമിക്കാന്‍ പദ്ധതിയിട്ടു. യഥാര്‍ഥത്തില്‍ എങ്ങനെയെങ്കിലും ഹിന്ദുവികാരം ഇളക്കിവിട്ട് ശാഖ വികസിപ്പിക്കാനുള്ള രാംദാസിന്റെ തന്ത്രമായിരുന്നു ഇതെല്ലാം.


രാത്രിയില്‍ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വീട് വളഞ്ഞ് വാതില്‍ ചവിട്ടി തുറന്നു. ഗൃഹനാഥന്റെ കഴുത്തില്‍ വാള്‍ വെച്ച് ഞങ്ങള്‍ ചുറ്റും കൂടി നിന്നു. ഇത് കണ്ട ആ വീട്ടിലെ സ്ത്രീകളേയും കുട്ടികളേയും ശബ്ദമുയര്‍ത്തി കരയാന്‍പോലും അനുവദിച്ചില്ല. ആ കുടുംബത്തിന്റെ ഭയം തുളുമ്പുന്ന തൊഴുതു നില്‍ക്കുന്ന ദയനീയരൂപം ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്. രാംദാസ് ഗൃഹനാഥനെ കൊണ്ട് 'ബോലോ ഭാരത് മാതാ കി ജയ്' എന്ന് 41പ്രാവശ്യം വിളിപ്പിച്ചു. ഓരോ കീജയ് വിളിയും  കൃത്യമായി രാംദാസ് എണ്ണിയിരുന്നു. അതു പോലെ 'ഹിന്ദു രാഷ്ട്രോം കീ ജയ് 'എന്ന മുദ്രാവാക്യവും വിളിപ്പിച്ചിരുന്നു. കൃസ്ത്യന്‍ കുടുംബനാഥന്‍ ഇതെല്ലാം കരഞ്ഞു കൊണ്ടാണ് അനുസരിച്ചത്. 


പിറ്റേന്ന് കമ്മയൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സഹായത്തോടെ ക്രിസ്ത്യന്‍ കുടുംബം കൊട്ടിയം പോലീസ് സ്റ്റേഷനില്‍  കേസു കൊടുത്തു. രാംദാസിനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഷേണായിചേട്ടന്‍ പറഞ്ഞു. അങ്ങനെ രാംദാസ് ഒളിവില്‍ പോയി. 


കേസു കൊടുത്തതിന്റെ പ്രതികാരമായി ഏത് വിധേനയും ക്രിസ്ത്യന്‍ കുടുംബത്തെ അവിടെ നിന്നും ഓടിക്കണമെന്ന് മുഖ്യശിക്ഷക് ആയ ഷേണായിചേട്ടന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്തിലെ ബാബുവും വിശ്വനാഥന്‍ എന്ന കുഞ്ഞുമോനും കൂടെ ഒരു പ്ലാന്‍ തയ്യാറാക്കി.
മാസ്റ്റര്‍പ്ലാന്‍ ഞങ്ങളോട് വിവരിക്കുന്നതിനുള്ള അറിയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഉമയനല്ലൂര്‍ വയലിലെത്തി. അവിടെ ആര്‍.എസ്സ്.എസ്സിന്റെ  മണ്ഡലം കാര്യവാഹകന്‍ 'വൈക്കത്തോട് ബിജു'വും  ബി.ജെ.പി നേതാവായ 'അയോദ്ധ്യാ അനി'യും  ഷാപ്പുടമ ഷാജിയും ഉണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു പ്രദേശങ്ങളിലെ മുപ്പതോളം ആര്‍.എസ്സ്.എസ്സ്ബി.ജെ.പി പ്രവര്‍ത്തകരും. നേതാക്കളുടെ വിശദീകരണങ്ങള്‍ക്കിടയിലാണ് ഒരു ചാക്ക് നിറയെ കമ്പിവാള്‍, വടിവാള്‍, തിരുപ്പിച്ചാത്തി, തുടങ്ങിയ മാരകായുധങ്ങളുമായി പന്നിമണ്ണിലെ രാജേന്ദ്രന്‍, ഷാജി എന്നിവരെത്തിയത്. കൂടാതെ അവര്‍ ഒരു കെട്ട് ദണ്ഡയും കൊണ്ടുവന്നിരുന്നു.


പാതിരാവായതോടെ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വാതിലില്‍ മുട്ടി വിളിച്ചു. തലേന്നത്തെ സംഭവം കാരണം അവര്‍ കതക് തുറന്നില്ല. ഞങ്ങള്‍ വീടിനു ചുറ്റും നിശബ്ദമായി നിരീക്ഷണം നടത്തി. ദുര്‍ബലമാണെന്ന് മനസ്സിലാക്കി ഒരു വാതില്‍ ശബ്ദം പുറത്ത് കേള്‍ക്കാത്തവിധം തള്ളിത്തുറന്നു. പിന്നെ അവിടത്തെ വീട്ടുകാരുടെ കൂട്ട നിലവിളിയായിരുന്നു. വൈക്കത്തോട് ബിജു ഗൃഹനാഥനെ അടിച്ചും വെട്ടിയും മരണാവസ്ഥയിലാക്കി. ബഹളത്തിനിടയില്‍ നാട്ടുകാര്‍ ഉണര്‍ന്നു. ആരാടാ എന്ന ശബ്ദമുണ്ടാക്കി അവര്‍ കൂട്ടത്തോടെ വന്നു. അവരെയെല്ലാം ഞങ്ങള്‍ വാളും മറ്റ് ആയുധങ്ങളുമായി നേരിട്ടു. ഒരു കാര്യം ഉറപ്പായിരുന്നു. പോലീസ് ഞങ്ങളെ പിടികൂടാനെത്തും. ഇത് മനസ്സിലാക്കിയ നേതാക്കള്‍ ഞങ്ങളോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചു. വൈക്കത്തോട് ബിജുവിന്റേയും കണ്ടാലറിയാവുന്ന മുപ്പതോളം ആള്‍ക്കാരുടേയും  പേരിലാണ് ആ ക്രിസ്ത്യാനി കുടുംബം കേസുകൊടുത്തത്. ആര്‍.എസ്സ്.എസ്സ് നേതാക്കളുടേയും പോലീസിന്റെയും ഒത്തു കളിയില്‍ വൈക്കത്തോട് ബിജുവിനെ നാടകീയമായി അറസ്റ്റു ചെയ്തു.


കൂടുതല്‍ ഹിന്ദുക്കളെ അറസ്റ്റു ചെയ്യും എന്ന് സമുദായക്കാരിലേക്ക് വ്യാജ പ്രചരണം നടത്തി. അതിന്റെ ചുക്കാന്‍ പിടിച്ചത്  താലൂക്ക് പ്രചാരക്  'അനീഷ് മൂവാറ്റുപുഴ'യായിരുന്നു. അന്ന് രാത്രി തന്നെ കൊട്ടിയം പോലീസ് സ്റ്റേഷന്‍ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ വളഞ്ഞു. എല്ലാ പ്രവര്‍ത്തകര്‍ക്കും കാവിമുണ്ടും ചുവന്ന കുറിയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന നേതാക്കളുടെ നിര്‍ദേശവും ഉണ്ടായിരുന്നു.
അക്രമണത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം .അത് വിജയം വരിക്കുകയും ചെയ്തു. പോലീസ് ഭയന്ന് ബിജുവിനെ ഇറക്കിവിട്ടു. സന്തോഷസൂചകമായി ഞങ്ങള്‍ റോഡ് ഉപരോധിച്ചു കൊണ്ടുള്ള ധര്‍ണയും പ്രകടനവും നടത്തി. അതോടെ ആശുപത്രിയില്‍ അവശനായിക്കിടന്ന ക്രിസ്ത്യാനി മരണഭയം മൂലം കേസ്സ് പിന്‍വലിച്ചു.


ഈ സംഭവം ഞങ്ങളിലെല്ലാം നല്ല ത്രില്‍ ആണ് ജനിപ്പിച്ചത്. മറ്റു മതക്കാരെ ദ്രോഹിക്കുമ്പോഴെല്ലാം അത് കൂടിക്കൂടി വന്നു. എന്നിലെ ഹിന്ദുവികാരം അത്രയ്ക്ക് വളര്‍ന്നിരുന്നു. ഹിന്ദുവിനെതിരെ ആരു സംസാരിച്ചാലും അതു കേട്ട് നിശബ്ദനായി നില്‍ക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അത് സ്വന്തം അച്ഛനായിരുന്നാല്‍ പോലും.


സ്വയം സേവകര്‍ ആയിക്കഴിഞ്ഞാല്‍ ആ വ്യക്തിക്ക് എല്ലാ ആര്‍.എസ്സ്.എസ്സ് ഭവനങ്ങളിലും പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്. അത്തരത്തില്‍ സ്വാതന്ത്ര്യമുള്ള ഒരു സ്വയം സേവകനായിരുന്നു ഞാന്‍.


ഒരിക്കല്‍ മുഖ്യശിക്ഷക് ഷേണായിചേട്ടന്റെ വീട്ടില്‍ പോകാന്‍ ഇടയായി. പക്ഷേ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ കയറ്റാന്‍ തയ്യാറായില്ല. എന്നാല്‍ ഞാന്‍ നോക്കി നില്‍ക്കെ  ഷേണായിചേട്ടന്റെ ജാതിയിലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സ്വന്തം വീടുപോലെ അവിടെ കയറി ഇറങ്ങുന്നതും പെരുമാറുന്നതും കണ്ടു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വേദന ഒരു പുത്തന്‍ ചിന്തയിലേക്കാണ് എന്നെ വഴിതിരിച്ചത്. ഒരു മുസ്ലീമിനെ മേത്തനെന്നു വിളിക്കാനും വെറുക്കാനും എന്നില്‍ ഹിന്ദുവികാരം കുത്തിനിറച്ച ഷേണായി ചേട്ടന്‍ എന്തിന് ഹിന്ദുവായ എന്നെ അകറ്റി നിറുത്തി ?


അങ്ങനെയിരിക്കവെയാണ് ഞാന്‍ താഴെ പടനിലത്തെ ആര്‍.എസ്സ്.എസ്സിന്റെ ആസ്ഥാനത്ത് ചെന്നു പെട്ടത്. അവിടെ ഒരു യോഗം നടക്കുകയായിരുന്നു. അത് ഒരു രഹസ്യയോഗമാണ്. ആര്‍.എസ്സ്.എസ്സിന്റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞതും അവിടെ വെച്ച് തന്നെ. മേല്‍ ജാതിക്കാര്‍ക്ക് ഒരു ആര്‍.എസ്സ്.എസ്സ്, കീഴ്ജാതിക്കാര്‍ക്ക്  മറ്റൊരു ആര്‍.എസ്സ്.എസ്സ് ! മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍ യോഗസ്ഥലത്ത് ഞാന്‍ ചെന്നതിന് ശകാരിച്ച് ആട്ടിയോടിച്ചു. ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ സ്വയംസേവകനായ എന്നെ ഷേണായി ചേട്ടന്റെ വീട്ടില്‍ കയറ്റാത്തതിന്റെ 'ഹൈന്ദവസ്നേഹം' എനിക്കു മനസ്സിലായത് ആ രഹസ്യയോഗത്തിന് ശേഷമാണ്. ഈ സംഭവം എന്നെ മരവിപ്പിച്ചു കളഞ്ഞു.


എന്റെ ദേശമായ ഉമയനല്ലൂരില്‍ ഉത്സവമായി. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഒരു ആചാരം ഉണ്ട്. ഓടുന്ന ആനയുടെ വാലില്‍ തൊടുക. ഇത് എല്ലാ വര്‍ഷവും നടത്താറുണ്ട്. സുരേഷ് എന്ന പട്ടികജാതിക്കാരന്‍ ഓടുന്ന ആനയുടെ വാലില്‍ തൊട്ടു. പട്ടികജാതിക്കാരായ ആര്‍.എസ്സ്.എസ്സു കാര്‍ തന്നെ വളഞ്ഞിട്ടു തല്ലി. തല്ലുന്നവരും  തല്ല് കൊള്ളുന്നവരും ദലിതര്‍ തന്നെ! ആജ്ഞ നല്‍കുന്നത് മാത്രം ഉയര്‍ന്നജാതിക്കാര്‍ ?!
മറ്റു ജാതിക്കാര്‍ ആനയുടെ വാലില്‍ തൊട്ടാല്‍ ആരും ആക്രമിക്കാറില്ല. ആര്‍.എസ്സ്.എസ്സിലെ എല്ലാ ചേട്ടന്മാരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് പതിവ്. ഞാന്‍ ആര്‍.എസ്സ്.എസ്സിനു വേണ്ടി ജീവിതം പാഴാക്കിയത്  10 വര്‍ഷത്തിനു മേലാണ്. ആ കാലയളവില്‍ പല പട്ടികജാതിക്കാരെയും ഞാന്‍ ദണ്ഡുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിന് കാരണമൊന്നുമില്ല. മുകളില്‍ നിന്നുള്ള ഒരാജ്ഞ. 'അവനത്ര ശരിയല്ല' എന്ന സവര്‍ണ ആജ്ഞ.


അത് ഞാനിന്ന് തിരിച്ചറിയുന്നു. എത്രയോ പ്രാവശ്യം സേവനരീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുന്നു. മയ്യനാട് ആശുപത്രിയിലെ ഓടകള്‍ വൃത്തിയാക്കുന്നത് , കൊട്ടിയം, ഉമയനല്ലൂര്‍, മയ്യനാട് ചന്തകള്‍ വൃത്തിയാക്കുന്നത്  ചെയ്യുന്നതെല്ലാം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍. അവരിലെല്ലാം എന്റെ മുഖമാണുണ്ടായിരുന്നത്. അവരെല്ലാം ആര്‍.എസ്സ്.എസ്സുകാരായ പട്ടിക ജാതിക്കാരായിരുന്നു. അറയ്ക്കുന്നതും ഛര്‍ദ്ദിയുളവാക്കുന്നതുമായ ദുര്‍ഗന്ധങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ശുചീകരണം ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ എന്ന സവര്‍ണര്‍ ആജ്ഞ മാത്രമേ തന്നിരുന്നുള്ളൂ ? ഏത് പ്രസ്ഥാനത്തില്‍ ചെന്നാലും ദലിതര്‍ക്ക് തോട്ടിപ്പണി ? സ്വന്തം രക്തത്തെ തമ്മിലടിപ്പിക്കാനുള്ള വിജ്ഞാനം!


അത് ഞാനിന്ന് വേര്‍തിരിച്ചറിയുന്നു! ഞാന്‍ ചിറക്കലില്‍ നിന്നും വന്ന ദലിത്
സാറിന്റെ ക്ലാസ്സ് കേള്‍ക്കുകയാണ്. അല്ല അനുഭവിക്കുകയാണ് ! എനിക്കിന്ന് ആരോടും സത്യം ഉറക്കെ പറയാന്‍ കഴിയും. ഇന്ത്യ ഹിന്ദുരാഷ്ട്രമേയല്ല. ജനാധിപത്യരാഷ്ട്രമാണ്. മുസല്‍മാന്മാര്‍ മേത്തന്മാരല്ല, ഈ രാജ്യത്തെ പൌരന്മാരാണ്. അതുപോലെ ക്രിസ്ത്യാനികളും. അവരെല്ലാം ഈ രാജ്യത്തിലെ സഹോദരങ്ങളാണ്. ജാതി വെറിയന്മാരുടെ ഭ്രാന്ത് മാത്രമാണ്. വിശ്വാസിക്കും അവിശ്വാസിക്കും ഒരുമയായി കഴയാന്‍ പറ്റുന്ന ലോകത്തെ ഏറ്റവും വിശാലമായ രാജ്യം, അതാണ് നമ്മുടെ ഇന്ത്യ.


ചിറക്കരയില്‍ നിന്നും വന്ന ദലിത് സാറിന്റെ ക്ലാസ്സു കഴിഞ്ഞു ഭക്ഷണസമയമായി. 
ഹിന്ദുവികാരം മൂത്ത് ഞാന്‍ അക്രമിച്ച ദലിതനായ എന്റെ കൂടെപ്പിറപ്പ് ഷെഡിലെ മനോജിനൊപ്പം ഒരു പാത്രത്തില്‍ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു. 'എന്തുകൊണ്ട് ഈ തിരിച്ചറിവിന്റെ വിജ്ഞാനം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് നേടാന്‍ കഴിഞ്ഞില്ല? അങ്ങിനെയെങ്കില്‍ മനോജ് എന്നന എന്റെ സഹോദരാ നിന്നെ ഒരിക്കലും ഞാന്‍ ആക്രമിക്കില്ലായിരുന്നു. ഒരു ആര്‍.എസ്സ്.എസ്സുകാരനും ആകില്ലായിരുന്നു'.


              കടപ്പാട് മാനവിക നിലപാടുകള്‍  ( രമ്യ.കെ.ആര്‍.)
ഈ പോസ്റ്റ്‌ താങ്കള്‍ക്ക് ഇഷ്ടമായങ്കില്‍ താഴെ"Like"ക്ലിക്ക് ചെയ്യുക. അതോടൊപ്പം താങ്കളുടെ അഭിപ്രായവും എഴുതുക  

4 അഭിപ്രായങ്ങൾ:

  1. Its true, ജാതി വെറിയന്മാരുടെ ഭ്രാന്ത്.

    മറുപടിഇല്ലാതാക്കൂ
  2. മുൻപെപ്പോഴോ ഇത് എവിടെയോ വായിച്ചതായി ഓർക്കുന്നു....

    ജാതിയാലുള്ളത് തൂത്താൽ പോവില്ല.... RSS ന്റെ ആവിർഭാവം തന്നെ അത്തരം 'ചില' ഉദ്ദേശങ്ങളോടു കൂടിയായിരുന്നു എന്നു ചരിത്രം....

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍3:51 PM, ജൂലൈ 18, 2012

    ee web site ownerinte jeevanu vendi njan parthikkam.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍12:11 PM, ജൂലൈ 25, 2012

    നന്നായി



    ഒരലൂഡാ അനുഭവം

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial