09 ഏപ്രിൽ 2012

ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങള്‍ : വാര്‍ത്തകള്‍ വില്‍ക്കാനുണ്ട്..



സ്വന്തം മകനെയും കൂട്ടി യാത്രപോയ ലിന്‍ഡ ചേംബര്‍ ലൈന്‍ എന്ന യുവതിക്കു തന്റെ അരുമ മകനെ നഷ്ടപ്പെട്ട സംഭവം പത്രപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത രീതി ഒമ്പതാം ക്ളാസിലെ മലയാള പാഠപുസ്തകത്തില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പാഠഭാഗത്തു പരാമര്‍ശിക്കുന്നുണ്ട്. 1985ല്‍ ആസ്ത്രേലിയയിലാണു സംഭവം. കുട്ടി നഷ്ടപ്പെട്ട അമ്മയുടെ വെപ്രാളത്തിനും വേദനയ്ക്കും നേരെ കണ്ണടച്ചു പത്രങ്ങള്‍ സംഭവം പെരുപ്പിക്കുകയും ഒടുവില്‍ അമ്മ തന്നെയാണു കുട്ടിയെ കൊന്നതെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു. അമ്മ പ്രതിയാക്കപ്പെടുകയും എട്ടുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തതിനുശേഷം കുട്ടിയെ കാട്ടുനായ കൊന്നതാണെന്നു കണ്ട് അവര്‍ ജയില്‍മോചിതയാവുന്നു. 


കുപ്രചാരണത്തിലൂടെ ഒരമ്മയുടെ വേദനയെ ആയിരം മടങ്ങാക്കി ഉയര്‍ത്തിയ ഇതേ പത്രപ്രവര്‍ത്തന കുബുദ്ധിയാണ് ഇന്നു നമ്മുടെ വായനക്കാരെ വിഭ്രാന്തിയിലാക്കുന്ന പല എക്സ്ക്ളൂസീവ് സ്റോറികളും സൃഷ്ടിക്കുന്നത്.
കഷ്ടപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട മാധ്യമങ്ങള്‍ സത്യത്തിനു നേരെ കണ്ണടച്ചും നുണകളില്‍ അഭിരമിച്ചും കൊടും ഗര്‍ത്തത്തിലേക്കാണു കൂപ്പുകുത്തിയിരിക്കുന്നത്. ബ്യൂറോക്രസിയും ഭരണകൂടവും പോലിസും കുത്തകവ്യവസായികളും ചേര്‍ന്നു നടത്തുന്ന ജനവിരുദ്ധ വ്യവസായമായി മാധ്യമപ്രവര്‍ത്തനം അധപ്പതിച്ചിരിക്കുന്നു. വികസനങ്ങളുടെ പേരില്‍ കുടിയിറക്കപ്പെടുന്ന, ഭീകരമുദ്ര ചാര്‍ത്തപ്പെട്ടു പീഡിപ്പിക്കപ്പെടുന്ന, കരിനിയമങ്ങളുടെ ഇരകളായി നിശ്ശബ്ദം നിലവിളിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും കണ്ണീരാണ് ഇന്നു പത്രവ്യവസായത്തിന്റെ ഇന്ധനം. 


രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളിലെ നക്സല്‍ഭീഷണിയെക്കുറിച്ചു വാചാലരാവാനല്ലാതെ അവിടങ്ങളിലെ ആദിവാസിജീവിതത്തിന്റെ പൊള്ളുന്ന കാഴ്ചകള്‍ പകര്‍ത്തുന്നതില്‍നിന്നു മുഖ്യധാരാ മാധ്യമങ്ങള്‍ എന്നും മനപ്പൂര്‍വം മാറിനിന്നു. തീവ്രവാദികളായി മുദ്രയടിച്ചു നൂറുകണക്കിനു മുസ്ലിംയുവാക്കളെയും അവരുടെ കുടുംബങ്ങളെയും നരകജീവിതത്തിലേക്കു തള്ളിയിട്ട് ആസ്വദിക്കുകയും അതിനു ശമ്പളവും കോഴയും വാങ്ങി സ്വന്തത്തെയും മക്കളെയും തീറ്റിപ്പോറ്റുകയും ചെയ്യുന്ന നികൃഷ്ട ജന്മങ്ങളാണു പല മാധ്യമ ഡസ്കുകളെയും ഇസ്തിരിചുളിയാതെ നിയന്ത്രിക്കുന്നത്. അക്ഷരങ്ങളും വാക്കുകളും ആയുധമാക്കി വാടകഗുണ്ടകളുടെ റോളെടുക്കുന്ന സംസ്കാരസമ്പന്നര്‍!


ആഗോളതലത്തില്‍ ഭരണകൂടത്തിന്റെയും കോര്‍പറേറ്റുകളുടെയും ദുഷ്ചെയ്തികളെ ചോദ്യംചെയ്യുന്ന സാഹസികവും ധീരവുമായ പത്രപ്രവര്‍ത്തനം ഇന്നും നിലച്ചിട്ടില്ല. വിക്കിലീക്സും യെസ്മെനും തുടങ്ങി നിരവധി മാധ്യമ മുന്നേറ്റങ്ങള്‍ ഈ ഗണത്തിലുണ്ട്. പക്ഷേ, ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു മേനി നടിക്കുന്ന ഇന്ത്യയില്‍ അതും ഒരു ഭീകരപ്രവര്‍ത്തനമായി മുദ്രയടിക്കപ്പെടുകയാണ്. ടെഹല്‍ക ലേഖിക ഷാഹിനയ്ക്കെതിരായ കര്‍ണാടകസര്‍ക്കാരിന്റെ നീക്കങ്ങള്‍ അത്തരമൊരു മുന്നറിയിപ്പാണ്. ഭരണകൂടഭാഷ്യത്തിന്റെ പതിപ്പുകളാവാന്‍ മല്‍സരിക്കുന്നതില്‍ മുന്‍പന്തിയിലാണു കേരളത്തിലെ പത്ര-ചാനലുകള്‍. സമുദായ സൌഹാര്‍ദത്തിന്റെയും നീതിബോധത്തിന്റെയും കേരളീയ പാരമ്പര്യത്തെ എങ്ങനെ തകര്‍ത്തെറിയാം എന്ന ഗവേഷണത്തിനാണു മലയാളത്തിലെ ന്യൂസ്ഡസ്കുകള്‍ പേനയൂരി നില്‍ക്കുന്നത്. പത്രമാപ്പീസിലേക്കു ചലാന്‍ അടച്ചാല്‍ ഏതു വാര്‍ത്തയും വേവിച്ചുകൊടുക്കുമെന്ന പരുവത്തിലേക്കു മാധ്യമപ്രവര്‍ത്തനത്തെ അവര്‍ കൊണ്െടത്തിച്ചിരിക്കുന്നു. 


എന്നാല്‍, വാര്‍ത്താസംഭരണവും വിതരണവും കുത്തകയാക്കിവച്ചിരിക്കുന്ന ഈ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന ഇലയനക്കങ്ങള്‍ ഇന്നു ബദല്‍മാധ്യമമായി വളര്‍ന്നുവരുന്നുണ്ട്. അവ സാധാരണക്കാരന്റെ ശബ്ദവും യഥാര്‍ഥ പത്രപ്രവര്‍ത്തനത്തിന്റെ ഭാഷയും പകര്‍ത്തുന്നതില്‍ ജാഗരൂകമാണ്. ഈ കൈവഴി കൊണ്ടു വ്യാജപത്രപ്രവര്‍ത്തനത്തെ മുട്ടുകുത്തിക്കുകയാണു കാലം ആവശ്യപ്പെടുന്ന മാധ്യമധീരത.

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial