വെള്ളിയാഴ്ച പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ചിലപ്പോഴൊക്കെ കാണാറുള്ള ഒരു കാഴ്ചയാണ്
പള്ളിമുറ്റത്ത് മതിലിനോടു ചേര്‍ന്നു ഒരു സ്ത്രീയോ അല്ലങ്കില്‍ ആരോഗ്യപരമായ അസുഖമുള്ള വല്ല പുരുഷന്മാരോ ഇരിക്കുന്നുണ്ടാകും. . കൈയില്‍ ഏതോ മഹല്ല് ജമാഅത്തിന്റെ ലറ്റര്‍ പാഡില്‍ എഴുതിയ ഒരു കത്ത് നിവര്‍ത്തിപ്പിടിച്ച്. വെയിലോ മഴയോ ഒന്നിനെയും വകവയ്ക്കാതെ പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോവുന്നവരോട് ആ അവര്‍ വിളിച്ചു പറയുന്നു. "രണ്ടുമൂന്ന് യത്തീം പെണ്‍മക്കളുണ്ട്. എന്തെങ്കിലും സഹായിക്കണേ.'' ചിലര്‍ എന്തോ നാണയത്തുട്ടുകള്‍ അവരുടെ കൈയില്‍ കൊടുക്കും. ചിലരാകട്ടെ അങ്ങനെ ഒരാളെ കണ്ടതെ ഇല്ല എന്ന മട്ടിലും കടന്നു പോകും. പള്ളിയില്‍ നിന്നും വീട്ടില്‍ വന്നു ഭക്ഷണം എല്ലാം കഴിച്ചു ഉമ്മറത്ത് വിശ്രമിക്കുമ്പോള്‍ വേറെ ഒരാള്‍ മകളെ കെട്ടിക്കാന്‍ ഉണ്ട്. വല്ലതും തന്നു സഹായിക്കണേ എന്നും പറഞ്ഞു വരും. അവിടെയും ചിലര്‍ എന്തങ്കിലും കൊടുക്കും. ചിലര്‍ കൊടുക്കില്ല.
യാചന തൊഴിലാക്കുകയല്ലാതെ മറ്റൊരു വഴിയും മുന്നില്‍ ഇല്ലാത്തത് കൊണ്ടാവാം ഇത്തരം യാച്ചകന്മാര്‍ വരുന്നത്. ഓരോ പള്ളിമുറ്റത്തു നിന്നും ബസ്സ്റാന്റില്‍ നിന്നും ചില്ലറത്തുട്ടുകള്‍ കിട്ടും. ഒന്നിനും മതിയായതല്ല അതൊന്നും. ഇത് നമ്മുടെ നാട്ടിലെ ഒരു ദിവസത്തെ കഥ.
ഇനി മറ്റൊരു അവസ്ഥ
ഒരു സുഹൃത്ത് ഒരു കല്യാണക്കത്ത് കൊണ്ടുവന്നുതരുന്നു.. ഏറെ ആകര്‍ഷകം. വലിയ വി ഐ പി സെമിനാറുകളില്‍ പങ്കെടുക്കുമ്പോള്‍ കൊടുക്കുന്ന പോലെയുള്ള ഭംഗിയേറിയ ഫയല്‍ പോലെയുണ്ടത് ഒറ്റനോട്ടത്തില്‍. ഏകദേശം 75 രൂപ വരും ഒരു കത്തിന് അത്തരം 10000 കത്തുകള്‍ അടിപ്പിച്ചിരുന്നു.
ലക്ഷക്കണക്കിന് രൂപ കല്യാണക്കത്തിനു മാത്രം ചെലവ്. കത്ത് ആളുകള്‍ക്കെത്തിക്കാന്‍ എത്ര ചെലവായി എന്നറിയാനായില്ല. പതിനായിരത്തോളം പേര്‍ പങ്കെടുത്ത നാലുനാളത്തെ കല്യാണമാമാങ്കവും. പെണ്‍കുട്ടിയുടെ പേരില്‍ നല്ല വരുമാനം ലഭിക്കുന്ന കടകളും കെട്ടിടങ്ങളും നേരത്തേതന്നെയുണ്ട്. പോരാത്തതിനു വിവാഹസമ്മാനമായി പിതാവിന്റെ വക കാറും കുറേ സ്വര്‍ണാഭരണങ്ങളും മറ്റു ചില വേറെ സമ്മാനങ്ങളും.
ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇന്നു സര്‍വസാധാരണമായിരിക്കുന്നു. സമൂഹത്തിന് അതൊന്നും ഗൌരവമുള്ള വിഷയമല്ലാതായിരിക്കുന്നു. സ്ത്രീധനസമ്പ്രദായം നിയമംമൂലം നിരോധിക്കപ്പെട്ടതാണ്. സ്ത്രീധന കൊടുക്കല്‍ വാങ്ങലിനെതിരേയും ആര്‍ഭാടങ്ങള്‍ക്കെതിരേയും മത-സാമൂഹിക-സാംസ്കാരിക സംഘടനകളും രാഷ്ട്രീയക്കാരും നിരന്തരമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. പ്രക്ഷേപണങ്ങളും പ്രസിദ്ധീകരണങ്ങളും പ്രസംഗങ്ങളും അക്കാര്യത്തില്‍ ഒട്ടും കുറവല്ല. പക്ഷേ, അതൊന്നും അധികം ആളുകളെയും സ്വാധീനിക്കുന്നില്ല. നേതാക്കളും പണ്ഡിതരും മറ്റും ആര്‍ഭാടസദ്യകളില്‍ നിരനിരയായി പോയി ഭുജിച്ചുപോവുന്നുമുണ്ട്.
മദീനപ്പള്ളിയില്‍ പ്രവാചകന്‍ ഇരിക്കുമ്പോള്‍ ഒരു സഹചാരി അടുത്തുവന്നിരുന്നു. "എന്താണ്, നല്ല സുഗന്ധമുണ്ടല്ലോ? ഇന്നലെ താങ്കള്‍ വിവാഹം കഴിച്ചതായി തോന്നുന്നുണ്ടല്ലോ?'' പ്രവാചകന്‍(സ) യുടെ ചോദ്യം. "ഉവ്വ്, റസൂലേ'' എന്നായിരുന്നു അനുചരന്റെ മറുപടി. "എന്നാല്‍ വരന്റെ വകയായി വലീമത്ത് നല്‍കണം.'' എന്നു പ്രവാചകന്‍ പറഞ്ഞു. ഒരു കൂട ഈത്തപ്പഴം വാങ്ങി അദ്ദേഹം അവിടെ ഉണ്ടായിരുന്നവര്‍ക്ക് സല്‍ക്കാരം നടത്തി. പ്രവാചകനും അനുചരന്‍മാരും തമ്മിലുള്ള ഹൃദയബന്ധം നമുക്ക് ഏറെ അറിയുന്ന കാര്യമാണ്. എന്നിട്ടും ആ പ്രവാചകനെപ്പോലും ക്ഷണിക്കാതെ അനുയായി വിവാഹം കഴിക്കുന്നു. നമുക്കിന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യം.
വരനും വധുവും വധുവിന്റെ കൈകാര്യകര്‍ത്താവും രണ്ടു സാക്ഷികളും മഹര്‍ നിശ്ചയിച്ചു വിവാഹം ചെയ്തുകൊടുത്തിരിക്കുന്നുവെന്ന പ്രഖ്യാപനവും അതു സ്വീകരിച്ചതായി വരന്റെ മറുപടിയും ഇസ്ലാമിക വിവാഹത്തിന്റെ നിര്‍ബന്ധകാര്യങ്ങള്‍ ഇത്രയും കൊണ്ട് അവസാനിക്കുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള പ്രസംഗവും വരന്‍ നല്‍കുന്ന വിവാഹസദ്യയും വിവാഹകാര്യ പരസ്യപ്പെടുത്തലുമൊക്കെ ഏറെ അഭികാമ്യമായ പ്രവാചകചര്യയില്‍പ്പെട്ടതുതന്നെ.
ഏറെ ലളിതവും ഹൃദ്യവും മനോഹരവുമാണ് പ്രവാചകന്റെയും ആദ്യകാല അനുയായികളുടെയും വിവാഹമാതൃകകള്‍. പക്ഷേ, സമകാലിക ലോകം അത് ഏറെ സങ്കീര്‍ണമാക്കിയിരിക്കുന്നു. അറബ് നാടുകളില്‍ കൂടിയ തോതിലുള്ള മഹര്‍ സമ്പ്രദായവും നമ്മുടെ നാട്ടില്‍ നടന്നുവരുന്ന സ്ത്രീധനസമ്പ്രദായവും ഭൌതികലാഭം ലക്ഷ്യംവച്ചുള്ളവ മാത്രമാണ്. സമ്പത്തുള്ളവര്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ ധൂര്‍ത്തടിക്കുന്നത് ശിക്ഷാര്‍ഹമായ പാപമാണ്. എല്ലാ അവകാശനിഷേധങ്ങളും ദൈവികവിചാരങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട് ശിക്ഷാവിധിയുണ്ടാവും.
പ്രസ്ക്തം.... വിവാഹം, വസതി,വാഹനം ഇതൊക്കെ സ്റ്റാറ്റസ് സിംബലുകളാണു
മറുപടിഇല്ലാതാക്കൂഎന്നിട്ടും ആ പ്രവാചകനെപ്പോലും ക്ഷണിക്കാതെ അനുയായി വിവാഹം കഴിക്കുന്നു. നമുക്കിന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യം...ഈ വാക്കുകള്‍ ലെറ്റര്‍പാഡ് കൊടുക്കുന്ന ജമാത്തിന്റെ ഭാരവാഹികളുടെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കണം!!
മറുപടിഇല്ലാതാക്കൂവളരെ പ്രസക്തവും പ്രചരിപ്പിക്ക പെടെണ്ടതും ആയ ഒരു പോസ്റ്റ് അഭിനന്ദനങ്ങള്‍ ബായീ
മറുപടിഇല്ലാതാക്കൂചിന്തിക്കേണ്ട വിഷയം ആശംസകള്‍
മറുപടിഇല്ലാതാക്കൂ