02 ഓഗസ്റ്റ് 2012

ജയരാജന്റെ അറസ്റും സി.പി.എമ്മിന്റെ ഭാവിയും



അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ടു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും അറസ്റിലായിരിക്കുന്നു. പാര്‍ട്ടിയുടെ യുവ എം.എല്‍.എയും പ്രതിപ്പട്ടികയിലുണ്ട്. രാഷ്ട്രീയവും അല്ലാത്തതുമായ സമ്മര്‍ദ്ദങ്ങളെ മറികടന്നാണ് പോലിസ് ജയരാജനെ പിടികൂടിയത്. ഷുക്കൂര്‍ എന്ന എം.എസ്.എഫ് പ്രവര്‍ത്തകനെ മണിക്കൂറുകളോളം പീഡിപ്പിച്ചശേഷം ഫോട്ടോ എം.എം.എസിലയച്ചു 'കുറ്റവാളി'യെന്ന് ഉറപ്പാക്കിയശേഷമാണു കുത്തിക്കൊലപ്പെടുത്തിയത്. പാര്‍ട്ടി നടപ്പാക്കിയ വധശിക്ഷ തന്നെ ആയിരുന്നു അത്. ടി വി രാജേഷ് എം.എല്‍.എ അടക്കമുള്ള സി.പി.എം നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണമുണ്ടായതിനു പ്രതികാരമായാണ് ഈ നിഷ്ഠുരമായ കൊലപാതകം അരങ്ങേറിയതെന്നു പറയപ്പെടുന്നു. കൊലക്കത്തിക്ക് ഇരയാവുന്നതുവരെ സ്ത്രീകളടക്കമുള്ള സഖാക്കള്‍ ആ യുവാവിനെ പീഡിപ്പിക്കുകയായിരുന്നു. 


മുസ്ലിംലീഗ് നേതൃത്വം മറക്കാന്‍ ശ്രമിച്ച ഷുക്കൂര്‍ വധവും അതിനു മുമ്പ് നടന്ന ഫസല്‍ വധവും ഏറ്റവും അവസാനമുണ്ടായ ടി പി ചന്ദ്രശേഖരന്‍ വധവും കണ്ണൂര്‍ ജില്ലയില്‍ സി.പി.എം ഹീനമാംവിധം ജനവിരുദ്ധമായതിന്റെ നടുക്കുന്ന ദൃഷ്ടാന്തങ്ങളാണ്. പാര്‍ട്ടിയില്‍നിന്ന് അണികള്‍ കൊഴിഞ്ഞുപോവുന്നതിലുള്ള അസഹിഷ്ണുതമൂലമാണ് തലശ്ശേരിയില്‍ എന്‍.ഡി.എഫുകാരനായ ഫസല്‍ കൊല്ലപ്പെടുന്നത്. തങ്ങളുടെ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഒരു ശക്തികേന്ദ്രമായി വളരുമെന്ന ഭയം ചന്ദ്രശേഖരനു നേരെ കൊലയാളിസംഘത്തെ അയക്കുന്നതിനു കാരണമായി. എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു വിഭാഗമാണു തങ്ങള്‍ എന്ന സന്ദേശമാണ് മുസ്ലിം വിദ്യാര്‍ഥിനേതാവിന്റെ വധത്തിലടങ്ങിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ നടന്ന, ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒട്ടേറെ കൊലപാതകങ്ങള്‍ക്കു പിന്നിലും സി.പി.എം പ്രവര്‍ത്തകരായിരുന്നുവെന്നാണു റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


 നിര്‍ഭാഗ്യകരമായ കാര്യം, പാര്‍ട്ടിയെ ഗുരുതരമായി ബാധിച്ച ഈ രോഗത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാനും അതിനു ചികില്‍സ ചെയ്യാനും തയ്യാറാവേണ്ടവര്‍ സൈദ്ധാന്തിക വ്യാഖ്യാനങ്ങളുടെയും വാചകക്കസര്‍ത്തിന്റെയും മറപിടിച്ചു നിലവിലുള്ള അവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നതാണ്. പോളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും യോഗങ്ങളില്‍ നടന്ന ചര്‍ച്ചകളൊക്കെ കേരളനേതാക്കളുടെ അച്ചടക്കലംഘനത്തില്‍ ഒതുങ്ങുകയോ അന്തിമമായി വി എസ് അച്യുതാനന്ദനു നേരെയുള്ള പ്രചാരവേലയായി അവസാനിക്കുകയോ ആണ്. 


സാമ്രാജ്യത്വവിരുദ്ധ സമരം തൊട്ടു സാമ്പത്തികനീതി വരെ ഒരു ഇടതുപക്ഷപ്രസ്ഥാനം ആത്മാര്‍ഥതയോടെയും ത്യാഗസന്നദ്ധതയോടെയും നേതൃത്വം നല്‍കേണ്ട സമരങ്ങള്‍ക്കെല്ലാം ജീവനും ചൈതന്യവും നഷ്ടപ്പെട്ടതിനു പിന്നില്‍ പാര്‍ട്ടിക്കു വന്ന മൂല്യച്യുതിയാണെന്ന കാര്യം, ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമേല്‍ക്കാത്ത, മണിമാളികകളിലിരുന്നു ലെനിനിസവും സ്റാലിനിസവും കളിക്കുന്നവര്‍ തിരിച്ചറിഞ്ഞില്ല. അതാണു പാര്‍ട്ടിയെ ഇപ്പോള്‍ നിസ്സഹായമാക്കിയിരിക്കുന്നത്. ഉന്നതനേതാക്കള്‍ ക്രിമിനല്‍ക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ പോവുന്നത് പാര്‍ട്ടിഘടനയെ തന്നെ ഒന്നിച്ച് അഴിച്ചുപണിയാനുള്ള നിമിത്തമായി മാറിയെങ്കില്‍ എന്നാശിക്കുകയാണ്.


                                                                                                                      കടപ്പാട്  തേജസ്‌ 
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial